June 2017

എളവള്ളി പണ്ടറക്കാട്ട് താമസിക്കാന്‍ സൗകര്യമില്ലാതെ ശുചിമുറിയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയ്ക്ക് ഗ്രാമപ്പഞ്ചായത്തും സുമനസ്സുകളും ചേര്‍ന്ന് താമസസൗകര്യമൊരുക്കി. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിന് സമീപം ചക്കരപ്പുള്ളി പരേതനായ രാജേന്ദ്രന്റെ ഭാര്യ അമ്മുക്കുട്ടിക്കാണ് ഇതോടെ ദുരിതത്തിന് ആശ്വാസമായത്.

അമ്മുക്കുട്ടിയുടെ ദുരിതം കണ്ടറിഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം നളിനി ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് താത്കാലിക സൗകര്യമൊരുക്കിയത്.

പാതി ഓലമേഞ്ഞ ഭാഗത്തുനിന്ന് കൂടുതല്‍ ഭാഗം ഷീറ്റ് മേഞ്ഞാണ് താത്കാലിക സൗകര്യമൊരുക്കിയത്. വീട്ടുപകരണങ്ങള്‍ മാറ്റി ആ ഭാഗത്ത് കൂടുതല്‍ സൗകര്യം ഒരുക്കി.

ശുചിമുറിയില്‍ കഴിഞ്ഞിരുന്ന അമ്മുക്കുട്ടിക്ക് ഇനി താത്കാലിക ഷെഡില്‍ കഴിയാം. കിടക്കുന്നതിനായി സഹചാരിയുടെ നേതൃത്വത്തില്‍ കട്ടില്‍ നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അമ്മുക്കുട്ടിയെ സന്ദര്‍ശിച്ചു.

വീടിന് ചുറ്റുമുള്ള വെള്ളക്കെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒഴിവാക്കി. അമ്മുക്കുട്ടിയുടെ ദുരിതം അറിഞ്ഞ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി, സന്നദ്ധസംഘടനകള്‍, സുമനസ്സുകള്‍ എന്നിവര്‍ സഹായങ്ങളുമായി എത്തി.


മഴയിലും കാറ്റിലും പാവറട്ടി, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളില്‍ പരക്കെ നാശം. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പാവറട്ടി ആറാം വാര്‍ഡ് ജവഹര്‍ റോഡില്‍ പോന്നോര്‍ ലാസറിന്റെ ഭാര്യ മേരിയുടെ വീട്ടിലെ അടുക്കളഭാഗത്തെ തറഭാഗം ഇടിഞ്ഞുതാഴ്ന്നു.

അഞ്ചാം വാര്‍ഡ് മനപ്പടി കോളനിയില്‍ വെട്ടിപ്പുറ കുഞ്ഞിമോന്‍ മകന്‍ ബിജേഷിന്റെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. ചുമര്‍ അടര്‍ന്നു. മനപ്പടി സാംസ്‌കാരികനിലയത്തിലെ വൈദ്യുതി മീറ്റര്‍ ബോര്‍ഡ് കത്തിനശിച്ചു. സാംസ്‌കാരികനിലയത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുല്ലശ്ശേരി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പെരുവല്ലൂര്‍ ക്വാറിയ്ക്കു സമീപം അംബേദ്കര്‍ കോളനിയില്‍ കുത്താംമ്പുള്ളി വേലായുധന്റെ വീടിന്റെ അടുക്കളഭാഗത്തെ മണ്‍ചുമര്‍ ഇടിഞ്ഞ് വീണു.

എളവള്ളി പഞ്ചായത്ത് 13-ാംവാര്‍ഡില്‍ കൂമ്പുള്ളി പാലത്തിനു സമീപം ഒലക്കേങ്കില്‍ ഡേവിസിന്റെ ഭാര്യ അന്നമ്മയുടെ വീട്ടില്‍ വെള്ളം കയറി. മുറികളില്‍ വെള്ളം കയറിയതിനാല്‍ അന്നമ്മയെ മാറ്റി പാര്‍പ്പിച്ചു. ചുമര്‍ പൊട്ടി അടര്‍ന്ന് തകര്‍ച്ചാഭീഷണിയിലാണ്. എളവള്ളി ആറാംവാര്‍ഡില്‍ കോക്കൂരില്‍ കുറുമ്പൂര്‍ ബാലുവിന്റെ തൊഴുത്തിനു മുകളിലേക്ക് തേക്ക് വീണ് തകര്‍ന്നു. മറ്റു ഫലവൃക്ഷങ്ങളും കടപുഴകി. കോക്കൂര്‍ രാജുവിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു.

മഴയില്‍ എളവള്ളി പണ്ടറക്കാട് ജുമാ മസ്ജിദിനു സമീപം റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. പള്ളിയിലേക്ക് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനെത്താന്‍ വിശ്വാസികള്‍ വലഞ്ഞു. റോഡിനു സമീപം നില്‍ക്കുന്ന രണ്ടു വൈദ്യുതിക്കാലുകള്‍ മണ്ണൊലിച്ച് പോയതിനാല്‍ അപകടാവസ്ഥയിലായി. ചിറ്റാട്ടുകര ജനശക്തി റോഡ്, പാവറട്ടി കുണ്ടുവക്കടവ് വെട്ടിക്കല്‍ സ്‌കൂളിനു സമീപമുള്ള റോഡ്, വെന്മേനാട് അമ്പലനട റോഡ്, കരുവപ്പടി റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.

പാവറട്ടി കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും പോഷക വിള ഇൻഷുറൻസ് കിറ്റ് ലഭിക്കുന്നതിനും തരിശുനിലം കൃഷി ചെയ്യുന്നതിനും കരനെൽകൃഷിക്ക് സഹായധനം ലഭിക്കുന്നതിനും ഉടൻ അപേക്ഷ സമർപ്പിക്കണം ചെണ്ടുമല്ലി കൃഷിക്കുള്ള തൈകൾ, രക്തശാലി നെൽവിത്ത് എന്നിവ ആവശ്യമുള്ളവർ 28നകം കൃഷിഭവനിൽ പേരു റജിസ്റ്റർ ചെയ്യണം.


പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡിലെ 95–ാം നമ്പർ അങ്കണവാടിയിൽ ടെലിവിഷൻ സ്ഥാപിച്ചു. വ്യക്തി സംഭാവനയായി. നൽകിയതാണു ടെലിവിഷൻ. കേബിൾ കണക്‌ഷൻ പഞ്ചായത്ത് നൽകി. വാർഡ് അംഗം വിമല സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സി.പി.തോമസ് അധ്യക്ഷനായി. ലീല വാസു, ബേബി ജോൺസൺ, ഷാജി അഗസ്റ്റിൻ, മാഗി ജോസഫ്, എ.ഉഷ എനിവർ പ്രസംഗിച്ചു. മഴക്കാല രോഗ പ്രതിരോധത്തെ സംബന്ധിച്ചു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ദിവ്യ ക്ലാസെടുത്തു.



ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.റവ.ഡോ: ഫ്രാൻസീസ് ആലപ്പാട്ട്, രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സെൻറ്.ജോസഫ് ട്രെയിനിങ്ങ് കോളേജ് വിദ്യാർത്ഥികൾ കൂടി ക്യാമ്പിൽ അണിചേർന്നപ്പോൾ രക്തദാനം അക്ഷരാർത്ഥത്തിൽ ഒരു മഹാദാനമായി തീർന്നു. ഹെഡ്മാസ്റ്റർ V. S സെബി, Fr.ജോഷി കണ്ണൂക്കാടൻ, Fr. വർഗ്ഗീസ് കാക്കശ്ശേരി, PTAപ്രസിഡണ്ട് PK രാജൻ, AD തോമസ്, സുരേഷ് ജോർജ്ജ്, ജോ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി. പാവറട്ടി SI ജയപ്രകാശ് രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം പൊതുമരാമത്ത് റോഡിലേക്ക് കയറിനില്‍ക്കുന്ന വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കും. തൂണില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലം പരിശോധിച്ചു. റോഡിലേക്ക് കയറിനില്‍ക്കുന്ന മറ്റു വൈദ്യുതിത്തൂണുകളും മാറ്റും. രാത്രിയില്‍ യാത്രക്കാര്‍ക്ക് റോഡിലെ വൈദ്യുതിത്തൂണുകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക റിഫ്‌ളക്ട് ബോക്‌സ് സ്ഥാപിക്കും. അപകടത്തില്‍ യുവാവ് മരിച്ച സാഹചര്യത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ച് റോഡിലേക്ക് കയറിനില്‍ക്കുന്ന തൂണുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി.

കാവുകളെ അറിയാനും സൈക്കിള്‍ സവാരിയുടെ പ്രാധാന്യം എത്തിക്കാനും പാവറട്ടി സൈക്കിള്‍ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ കാവുകളിലേക്ക് ഒരു മഴക്കാല സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. പാവറട്ടിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍നമ്പൂതിരിയുടെ ചെറുവക്കര മനയിലേക്കായിരുന്നു സൈക്കിള്‍യാത്ര.

ചെറുവക്കര മനയിലെ കാവ് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. നമ്പൂതിരിയുടെ മകന്‍ രാമചന്ദ്രന്‍ കാവുകളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെയും സൈക്കിള്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വെന്മേനാട്, കാക്കശ്ശേരി ഭാഗങ്ങളിലെ മനകളും സന്ദര്‍ശിച്ചു.

പാവറട്ടി സെന്ററില്‍നിന്നാരംഭിച്ച മഴക്കാല സൈക്കിള്‍യാത്ര പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെയ്ഫ് ജോണി അധ്യക്ഷനായി. റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജില്‍സ് തോമസ്, സദറുദ്ദീന്‍ ചാവക്കാട്, ഷിജില്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.


റോഡിലേക്ക് കയറിനില്‍ക്കുന്ന പത്തോളം വൈദ്യുത തൂണുകൾ  അപകടഭീഷണി ഉയർത്തുന്നുണ്ട് 


മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ സലീം ഹംസ (26)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ സലീമിനെ പൂവ്വത്തൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ്.

 വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കുമായി പാവറട്ടിയിലേക്ക് മടങ്ങുകയായിരുന്നു സലീം. റോഡിലേക്ക് കയറിനില്‍ക്കുന്ന ഇരുമ്പ് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇതേ വൈദ്യുതി തൂണില്‍ മത്സ്യവില്പനക്കാരനും ഇടിച്ച് പരിക്കേറ്റിരുന്നു. റോഡിലേക്ക് കയറി ചെറിയ വളവിലാണ് യാത്രക്കാര്‍ക്ക് അപകടഭീഷണിയായിട്ടുള്ള വൈദ്യുതി തൂണ്‍ നില്‍ക്കുന്നത്.



പാവറട്ടി: 20 സെന്റില്‍ കരനെല്‍കൃഷി, പച്ചക്കറികൃഷി ചെയ്യുന്നവര്‍ക്ക് സഹായധനം നല്‍കും. ജൂണ്‍ 10ന് മുന്‍പായി ഭൂനികുതിപകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവസഹിതം പാവറട്ടി കൃഷിഭവനില്‍ അപേക്ഷ നല്‍കണം. കരനെല്‍കൃഷിക്കുള്ള വിത്ത് ലഭ്യമാണ്.


സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു. നിരന്തരമൂല്യനിര്‍ണയം ശാസ്ത്രീയമാക്കിയും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കി തിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയും സമഗ്രമായ അഴിച്ചുപണിയാണ് വരുന്നത്. ഓഗസ്റ്റിലെ ഓണപ്പരീക്ഷ മുതല്‍ പുതിയരീതി നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് എസ്.സി.ഇ.ആര്‍.ടി.യില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്.

നിരന്തരമൂല്യനിര്‍ണയത്തിന്റെ ഘടകങ്ങളും മറ്റും തീരുമാനിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. ഒരവലോകന യോഗംകൂടി ചേര്‍ന്ന് പരിഷ്‌കരണത്തിന് അന്തിമരൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രധാന മാറ്റങ്ങള്‍

* നിരന്തരമൂല്യനിര്‍ണയം:
ഇത് വ്യത്യസ്തഘടകങ്ങള്‍ക്കായി വിഭജിക്കും. മാര്‍ക്ക് മുഴുവനായി എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതാണ് വിജയശതമാനം കൃത്രിമമായി ഉയരാന്‍ കാരണമെന്ന വിമര്‍ശനമുണ്ട്. ഇതൊഴിവാക്കി ഇനി ഈ ഘടകങ്ങള്‍ വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുക.

* ചോദ്യപേപ്പറിന് നാലു ഭാഗങ്ങള്‍: എല്ലാവര്‍ക്കും ഉത്തരം എഴുതാന്‍ കഴിയുന്ന ലഘുവായവ, പാഠഭാഗത്തുനിന്ന് അറിവ് നേടാനായവര്‍ക്ക് എഴുതാന്‍ കഴിയുന്നവ, പാഠത്തിന്റെ പ്രയോഗം മനസ്സിലായവര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവ, ഏറ്റവും സമര്‍ഥര്‍ക്ക് എഴുതാന്‍ കഴിയുന്നവ എന്നിങ്ങനെയാകും വിഭജനം.

* മാര്‍ക്കുനഷ്ടം കുറയ്ക്കും: ശരാശരിക്കാര്‍ക്ക് കാര്യമായ മാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അതിസമര്‍ഥര്‍ക്കുള്ള ഭാഗം കുറഞ്ഞ മാര്‍ക്കിന്റേതായിരിക്കും.

* അറിവ് അവലോകനം: ഏത് ക്ലാസിലുള്ള കുട്ടിയും അതുവരെ ആര്‍ജിച്ചിരിക്കേണ്ട അറിവ് നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും. ഇതിനുള്ള മാര്‍ക്ക് ആകെ മാര്‍ക്കില്‍ ചേര്‍ക്കില്ല. നിരന്തരമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന മാര്‍ക്ക് ശരിയായി ഇട്ടിരിക്കുന്നതാണോയെന്ന് ഇതുവഴി വിലയിരുത്താനാകും.

* ചോദ്യം തിരഞ്ഞെടുക്കാം: 25 ശതമാനം മാര്‍ക്കിന്റെ ചോദ്യം അധികമായി നല്‍കും. ഇതില്‍നിന്ന് ചോദ്യം തിരഞ്ഞെടുക്കാം. 100 മാര്‍ക്കിന്റെ പരീക്ഷക്ക് 125 മാര്‍ക്കിന്റെ ചോദ്യമുണ്ടാകും. ശരിയുത്തരം തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ നിലവിലുള്ളതിന്റെ പകുതിയാക്കും.

* വിപുലമായ ചോദ്യബാങ്ക്: ഓരോ പാഠഭാഗത്തുനിന്ന് ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരവും അധ്യാപകര്‍ ചോദ്യബാങ്കിലേക്ക് നല്‍കണം. ഇതുവഴി ഗൈഡടക്കമുള്ള പഠനസഹായികള്‍ ഒഴിവാക്കാനാകും. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചോദ്യബാങ്കിലുള്ളവയുടെ മാതൃകയിലാകും ചോദ്യങ്ങള്‍.

* ഓണ്‍ലൈന്‍: പ്ലസ് ടുവിന് ഒരു ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കും.

പരീക്ഷ കുട്ടിയെ അറിയാന്‍ - മന്ത്രി രവീന്ദ്രനാഥ്

ഭയപ്പെടുന്ന അവസ്ഥയില്‍നിന്ന് മാറ്റി കുട്ടിയെ അറിയാനുള്ള ഉപകരണമാക്കി പരീക്ഷയെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടി പഠിച്ചത് അറിയിക്കാനുള്ള അവസരമാക്കി പരീക്ഷയെ മാറ്റും. മാര്‍ക്കുദാനമെന്ന പരാതിയുണ്ടാക്കിയ നിരന്തരമൂല്യനിര്‍ണയം പാടേ ഒഴിവാക്കുന്നതിനുപകരം അത് ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാവറട്ടി സി.കെ.സി. എല്‍.പി. സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കി. സഹകരണബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു.

ചിറ്റാട്ടുകര: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ എളവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ജെയിന്‍ ജെ. തെറാട്ടില്‍ നിര്‍വഹിച്ചു.

പൂവത്തൂര്‍: സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ഭൂമിക്കൊരു തണല്‍മരത്തിന്റെ മാതൃക ഒരുക്കി. അസി. മാനേജര്‍ സനോജ് അറങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.

പാവറട്ടി: സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീല്‍, മഴക്കുഴി നിര്‍മാണം എന്നിവ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു.

പാലുവായ് വിസ്ഡം കോളേജില്‍ പ്രിന്‍സിപ്പല്‍ രാജഗോപാല്‍ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുല്ലശ്ശേരി: ഹിന്ദു യു.പി. സ്‌കൂളില്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നക്ഷത്രവനം ഒരുക്കി. കര്‍ഷക അവാര്‍ഡ് ജേതാവ് എം.എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ഫാ. ജോഷി കണ്ണൂക്കാടന്‍ വൃക്ഷത്തൈ നട്ടു.

പാവറട്ടി: തജ്‌നീദ് ആര്‍ട്‌സ് ക്‌ളബ്ബിന്റെ നേതൃത്വത്തിലുള്ള ആഘോഷം തൈ നട്ട് പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 'ഒരുമരം ഒരുവരം' കാമ്പയിന്റെ മണലൂര്‍ നിയോജകമണ്ഡതല ഉദ്ഘാടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നൗഫല്‍ വൃക്ഷത്തൈ നട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ അധ്യക്ഷനായി.

പാവറട്ടി കൃഷിഭവനില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൈവപച്ചക്കറികൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ലിയോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിമല സേതുമാധവന്‍ അധ്യക്ഷയായി.

എളവള്ളിയില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഫലവൃക്ഷത്തൈകള്‍ നട്ടു. പ്രസിഡന്റ് പി.ജി. ഗിനീഷ് ഉദ്ഘാടനം ചെയ്തു.

മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഔഷധോദ്യാനം നിര്‍മിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ സംസ്ഥാന മൃഗസംരംക്ഷണ വകുപ്പിന്റെ ഗോരക്ഷാ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി.

ജൂണ്‍ 26ന് മുന്‍പായി പഞ്ചായത്തിലെ 260 ഓളം കന്നുകാലികളെ കുളമ്പുരോഗത്തില്‍നിന്ന് പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് എടുപ്പിക്കും. 

പദ്ധതി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഐ.കെ. ഹരിക്ക് വാക്‌സിനേഷന്‍ കിറ്റ് കൈമാറി നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. പി.ഡി. രാഗേഷ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗങ്ങളായ ഗ്രേസി ഫ്രാന്‍സിസ്, രവി ചെറാട്ടി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.എച്ച്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

വെന്‍മേനാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി ശശിനമ്പൂതിരി കൊടിയേറ്റു കര്‍മം നടത്തി. ക്ഷേത്രം ഊരാളന്‍ എ.വി. വല്ലഭന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

കൊടിയേറ്റത്തോടെ ക്ഷേത്രത്തില്‍ വിളക്കുകള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച രണ്ടാംവിളക്ക്, ചൊവ്വാഴ്ച വലിയ വിളക്ക്, ഉത്സവ ബലി എന്നിവ നടക്കും.

ബുധനാഴ്ച ഗ്രാമപ്രദക്ഷിണം , പള്ളിവേട്ട, എന്നിവ ഉണ്ടാകും. സമാപന ദിവസമായ വ്യാഴാഴ്ച ആറാട്ടിന് ശേഷം ഉത്സവം കൊടിയിറങ്ങും. തുടര്‍ന്ന് ആറാട്ടു കഞ്ഞി വിതരണം , ശിവക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ എന്നിവ നടക്കും.

ഉത്സവസമാപനം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കാഴ്ചശ്ശീവേലി , കേളി, തായമ്പക, എഴുന്നള്ളിപ്പ് തുടങ്ങിയവ ചടങ്ങുകള്‍ നടക്കും.

പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയില്‍ പുതുതായി രണ്ടു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൃത്താലയില്‍ തുടക്കമായി. 17.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്.

10.35 കോടിയുടെ ശുദ്ധജല സംഭരണ പ്ലാന്റും ഭാരതപ്പുഴയില്‍ രണ്ടുകോടി രൂപയ്ക്ക് കിണര്‍ നിര്‍മാണവുമാണ് നടക്കുന്നത്. 2045ലെ ശുദ്ധജല ആവശ്യകത മുന്‍കൂട്ടിക്കണ്ടുള്ള നിര്‍മാണമാണ് നടക്കുന്നത്. 2018 ഡിസംബര്‍ 3-നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 33 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം 12 പഞ്ചായത്തുകളിലായി വിതരണം ചെയ്യും.

3.22 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ വെള്ളം നല്‍കാന്‍ കഴിവുള്ളതാണ് പദ്ധതി. തൃത്താലയിലെ മുടവന്നൂരിലാണ് ശുദ്ധീകരണശാല പണിയുന്നത്. 33 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്. 600 കുതിരശക്തിയുടെ രണ്ടു മോട്ടോറുകളാണ് പ്ലാന്റിനുള്ളില്‍ സ്ഥാപിക്കുക. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള 750 കെ.വി.എ. സബ്‌സ്റ്റേഷനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കും.

നിലവില്‍ പതിനഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ആറും പാലക്കാട് നാലും പഞ്ചായത്തുകളിലാണ് പാവറട്ടി പദ്ധതിയിലൂടെ വെള്ളം നല്‍കുന്നത്. മൂന്നും നാലും ദിവസങ്ങള്‍ ഇടവിട്ടാണ് പദ്ധതി വഴി വെള്ളം നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാവറട്ടി പദ്ധതി വഴിയുള്ള ശുദ്ധജലവിതരണം മുടങ്ങാതെ നടക്കും.


Photo http://www.mathrubhumi.com

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗുരുവായൂര്‍ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ലെനിന്‍ തെക്കൂട്ടയില്‍ അധ്യക്ഷനായി. റെജി വിളക്കാട്ടുപാടം, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ്, സി.ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget